Tuesday, June 16, 2020

ഓലേഞ്ഞാലി കുരുവി...

ചെറിയ ചാറ്റൽ മഴയുള്ള ഒരു സന്ധ്യ. നല്ല മഞ്ഞും. ഏതോ ഒരു പക്ഷിയുടെ വല്ലായ്മയോടുള്ള കരച്ചിൽ. എവിടെ എന്നുള്ള അന്വേഷണം കൊണ്ടെത്തിച്ചത് തുറന്നിട്ട ജനാലപ്പടിയിലാണ്. ഒരു മാടത്ത. ചിറകുകൾ കൂട്ടിപ്പിടിച്ചു തണുത്തു മരവിച്ചു ഒരു കുഞ്ഞു മാടത്തക്കിളി.
ആദ്യമായിട്ടാണ് മാടത്തക്കിളിയെ അടുത്ത് കാണുന്നത്. കൗതുകം കൊണ്ട് ഞാൻ എടുക്കാൻ ശ്രമിച്ചെങ്കിലും മമ്മി തടഞ്ഞു. ചിറകുകൾ മുറിഞ്ഞ വേദന ഉണ്ടായിരുന്നു ആ കുഞ്ഞു മാടത്തയ്ക്ക്.
മമ്മി അതിനെ വളരെയധികം ശ്രദ്ധയോടെ എടുത്തു. മുറിവുകൾ സൂഷ്മതയോടെ നോക്കി എന്തൊക്കെയോ നാടൻ ശുശ്രൂഷകൾ കൊടുത്തു. ചെറിയ തുള്ളികളായി വെള്ളവും ഭക്ഷണവും. സ്നേഹപൂർവമുള്ള പരിചരണത്താൽ ഒന്നു രണ്ടു ദിവസം കൊണ്ട് കുഞ്ഞുമാടത്ത മിടുക്കി/മിടുക്കൻ ആയി. പിന്നെ ചെറിയ ചിറകുകൾ വിടർത്തി അതിന്റെ സ്വാതന്ത്ര്യം ആസ്വദിക്കാനായി പറന്നകന്നു. ഇത് ഏകദേശം മുപ്പതു വർഷങ്ങൾക്കു മുൻപ് നടന്ന കഥ.
വീണ്ടും കഥ ആവർത്തിക്കുന്നു. വീടിന്റെ പിന്നാമ്പുറത്തെ തൊടിയിൽ വെറുതെ സംസാരിച്ചു നിൽക്കുകയായിരുന്നു താരയും മിഥുനും. വൃക്ഷത്തലപ്പുകളിൽ എന്തോ ബഹളവും കിളികളുടെ കലപില ശബ്ദവും കേട്ടാണ് മുകളിലേയ്ക്കു നോക്കിയത്. ഒരു കാക്ക എന്തോ കൊത്തിക്കൊണ്ടു പറക്കുന്നു. ഒരു സംശയം, താരയും പുറകെ പാഞ്ഞു. അയ്യോ ! കൈ വിട്ടു പോയോ? പെട്ടെന്നാണ് ദൂരെ ഒരു മരചില്ലയിൽ നിന്നും എന്തോ താഴെ വീണത്. ഒരു കുഞ്ഞു ഓലേഞ്ഞാലി കുരുവി (Rufous Treepie or Indian Treepie) Dendrocitta vagabunda എന്നാണ് ശാസ്ത്രനാമം).
പുറകെ ചെന്നതിനാലാവും കാക്ക പറന്നകന്നു. ചിറകുകൾ അല്പസ്വൽപ്പം മുറിഞ്ഞിട്ടുണ്ട്. അമ്മക്കിളി വരുമെന്ന പ്രതീക്ഷയിൽ കുറേനേരം കാത്തു. പിന്നെ നോക്കുമ്പോൾ കുഞ്ഞിക്കിളിയുടെ കാലുകളിലൂടെ ഉറുമ്പുകൾ കയറുന്നു. പാവം കിളിക്കുഞ്ഞ്. തന്റെ വിധി അംഗീകരിച്ച പോലെ തലയും താഴ്ത്തി ഇരിക്കുകയാണ്.
പെട്ടെന്നുതന്നെ ഒരു ബ്രഷ് കൊണ്ടു ഉറുമ്പുകളെ തട്ടിമാറ്റി. പിന്നെ സുരക്ഷിതമായി വീടിനകത്തെ കാർഡ്ബോർഡ് കൂട്ടിനുള്ളിൽ.
ഇനി മനുഷ്യസ്പർശനം ഏറ്റാൽ കിളികൾ കൂട്ടത്തിൽ കൂട്ടില്ലേ?
സംശയം കാരണം ഒരു ദിവസം തൊട്ടതേ ഇല്ല. കുഞ്ഞും ഒന്നും കഴിച്ചില്ല. പിറ്റേന്ന് പഴം ഞെരടി കൊടുത്തു. കുറച്ചു വെള്ളവും കൂടി കുടിച്ചപ്പോൾ ആൾ ഉഷാറായി.
പുറത്തു ഇടയ്ക്കിടെ അമ്മക്കിളിയെ കാണാം. കുഞ്ഞിനെ അന്വേഷിച്ചു നടപ്പാണ്. ചിലപ്പോൾ ജനാലയ്ക്കപ്പുറം മരച്ചില്ലയിൽ ചെരിഞ്ഞും ചാഞ്ഞും വീടിനുള്ളിലേയ്ക് നോക്കുന്നുണ്ടാവും. തന്റെ കുഞ്ഞു സുരക്ഷിതമാണോ എന്നാവും.
കാണാനാകും വിധം പലതവണ പുറത്തു കൊണ്ട് വച്ചെങ്കിലും എന്തോ അമ്മക്കിളി അടുത്ത് വന്നതേ ഇല്ല. പക്ഷെ ഇന്ന് വന്നു. അടുത്ത് വന്ന് കൊക്കുകൾ ഉരുമ്മി എന്തൊക്കെയോ സ്നേഹപ്രകടനം. എന്താവും കുഞ്ഞിക്കിളി അമ്മയോടു പറഞ്ഞിട്ടുണ്ടാവുക? കൊണ്ട് പോകും എന്ന് പ്രതീക്ഷിച്ചു. പക്ഷെ, കുറെ അധികം സ്നേഹപ്രകടനങ്ങൾക്കു ശേഷം ആ അമ്മക്കിളി പറന്നു പോയി. ഒരു പക്ഷെ, പറന്നകലാനുള്ള കരുത്തു മുറിവേറ്റ ആ കുഞ്ഞു ചിറകുകൾക്ക് ഉണ്ടാവില്ല.
കുഞ്ഞിക്കിളി കാത്തിരുപ്പ് തുടരുകയാണ്, അമ്മയുടെ സന്ദര്ശനങ്ങൾക്കായി... ചിറകിനു ബലം വെക്കാനായി, വാനിൽ പറന്നു അമ്മയുടെ കൂടെ സന്തോഷത്തോടെ പോകുന്ന ദിവസത്തിനായി.. ഒരു നല്ല നാളെക്കായി...
(വാലറ്റം. ഇന്ന് പിന്നെയും അമ്മക്കുരുവി എത്തി, വീടിനുള്ളിൽ. പക്ഷെ ആരുടെ എങ്കിലും തലവെട്ടം കണ്ടാൽ അമ്മക്കിളി വരില്ല. എന്നിരുന്നാലും മനസ്സിലായിട്ടുണ്ടാവും, കുഞ്ഞിക്കിളി ഇവിടെ സുരക്ഷിതമായ കൈകളിൽ തന്നെ എന്ന്. അമ്മേ എന്നെ ഇവർ പൊന്നു പോലെ നോക്കുന്നുണ്ട് എന്നാവുമോ കുഞ്ഞിക്കിളി പറഞ്ഞിട്ടുണ്ടാവുക ?  🥰😍)
"ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
....................................................... " ( Song Courtesy@1983 movie)

Nest for the small baby bird (Indian treepie), injured by the crow. Made by my brother Midhun V Mavarayil and Tara G Menon, till heal the wound, strengthen his/her wings and can fly to the sky.

 കുഞ്ഞിക്കിളിയ്ക്കായി ഉണ്ടാക്കിയ കിളിക്കൂട്



                                                       കുഞ്ഞിക്കിളി  കിളിക്കൂട്

Picture and video courtesy@Midhun V Mavarayil and Tara G Menon. Thank you for the ultimate and extreme patience @midhun and love and care towards the bird..😍

No comments: