Tuesday, May 26, 2020

Sunday, May 24, 2020

പുളിയാറില

രാവിലെ നല്ല മഴയായിരുന്നു. നല്ല തണുപ്പും. കോറോണക്കാലമായതിനാൽ മാനസികമായി ഒരു ഒറ്റപ്പെടലും ഉണ്ടായിരുന്നു. വീട്ടുകാരെല്ലാവരും നാട്ടിൽ. അവധിദിവസം ആയതിനാലും ഒറ്റപ്പെടൽ വല്ലാണ്ട് തോന്നിയതിനാലും കുറച്ചു വെയിൽ വന്നപ്പോൾ പുറത്തേയ്ക്കിറങ്ങി. മാസ്ക് ധരിക്കാതെ ഗേറ്റിനു പുറത്തു പോകാൻ പറ്റാത്തത് മൂലം വീട്ടുമുറ്റത്തുള്ള ചെറിയ പൂന്തോട്ടത്തിൽ ചെടികളെയും ആകാശവും ഒക്കെ നോക്കി അങ്ങനെ ഇരുപ്പായി.

അപ്പോളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിൽ വളർന്നു നിൽക്കുന്ന പുളിയാറില എന്ന് നാട്ടിൽ അറിയപ്പെടുന്ന ഓക്സാലിസ് എന്ന കൊച്ചു ചെടി ശ്രദ്ധയിൽ പെട്ടത്. ചെറുപ്പത്തിൽ കഞ്ഞിയും കറിയും കളിക്കുമ്പോൾ ഇതൊരു പച്ചക്കറി ആയിരുന്നു ഞങ്ങൾക്ക്. ഒരു ചെറിയ പുളിരസമുള്ള ഈ ചെടിയുടെ തണ്ടും കായ്കളും കഴിച്ചിട്ടും ഉണ്ട്. കായ്കൾ പൊട്ടിച്ചു കളിക്കാൻ  നല്ല രസമായിരുന്നു (ചില നാടുകളിൽ സാലഡ് ആയും കൂടാതെ ചമ്മന്തിയിലും മോര് കറിയിലും വരെ പുളിയാറില ഉപയോഗിക്കാറുണ്ടത്രെ, തോരനും  ചിലർ വെക്കാറുണ്ടത്രെ. ഞാൻ ചെയ്തിട്ടില്ല കേട്ടോ, ചിലപ്പോൾ ഇനി ചെയ്തേക്കാം)


തീരെ ചെറിയതായതിനാൽ  പെട്ടെന്ന് ശ്രദ്ധിക്കില്ല എങ്കിലും വളരെ സുന്ദരമായ പുഷ്പങ്ങളാണ് ഇവയുടേത്. പല നിറങ്ങളിൽ, പല വലുപ്പത്തിൽ. 




Tuesday, May 19, 2020

ഡാന്‍ഡെലിയോന്‍


ജമന്തിയുടെ കുടുംബത്തിൽ പെട്ട ഈ ചെടി നമ്മുടെ വീട്ടുവളപ്പിലും തൊടിയിലും മറ്റും കാണാറുണ്ട്. കളയുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നതിനാൽ നമ്മൾ അധികം ശ്രദ്ധിക്കില്ല എന്ന് മാത്രo.





Sunday, May 17, 2020

മൈക്രോഗ്രീൻ

ചെറുപയർ - മൈക്രോഗ്രീൻ- തോരൻ 

ലോകമെങ്ങും ലോക്ക്ഡൌൺ. കൊറോണ വൈറസ് വരുത്തിയ വിന.
ഒറ്റപ്പെടലിൽ നിന്നും എല്ലാവരും ഒരുപാട് ഏകാന്തത അനുഭവിക്കുന്നുണ്ടാവും.
എപ്പോളും എന്തെങ്കിലും ചെയ്തോണ്ടിരിക്കുക, അതായിരുന്നു ഏകാന്തത യിൽ നിന്നും രക്ഷപെടാൻ ഞാൻ കണ്ടുപിടിച്ച മാർഗം 
 പണ്ടേ കൃഷി ഇഷ്ടമാണ്. അപ്പോൾ ആണ് യൂട്യൂബിൽ ഒരു വീഡിയോ കണ്ടത്, മൈക്രോഗ്രീൻ.
പിന്നെ അതായി പരിപാടി 

Thursday, May 14, 2020

ആലിപ്പഴം പെറുക്കാൻ ... (The hail)


ക്ര്യത്യമായ ഓർമയില്ല എങ്കിലും തീരെ ചെറിയ പ്രായത്തിലാണ് ആദ്യമായി ആലിപ്പഴം കണ്ട ഓർമ്മ.

പഴയ വീടിന്റെ ജനാലയിലൂടെ ആലിപ്പഴ വീഴ്ച മമ്മിയാണ് കാണിച്ചു തന്നത്.
പിന്നീട് മഴ ആസ്വദിക്കൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു. 2018 -ൽ പ്രളയത്തിന്റെ ഭീകരത അനുഭവിക്കുന്നത് വരെ.

ഒരുപാട് നാളുകൾക്കു ശേഷം, അതായതു ഏതാണ്ട് 30 ഓളം വർഷങ്ങൾക്കു  ശേഷം വീണ്ടും ഇന്നലെയാണ് ഞാൻ വീണ്ടും ആലിപ്പഴവീഴ്ച്ച അനുഭവിക്കുന്നത്. അതും വേറൊരു രാജ്യത്ത്..


തൂവെള്ള നിറത്തിൽ അവിടവിടെയായി ആലിപ്പഴം

അന്നതൊരു ആവേശം ആയിരുന്നു. കാത്തിരുന്നിട്ടുണ്ട്, ആലിപ്പഴം കാണാൻ. 
ആദ്യമായി ആലിപ്പഴം കാണുന്നതിന് മുൻപ്, എന്റെ വിചാരം കാനമാങ്ങ യാണ് ആലിപ്പഴം എന്നായിരുന്നു. (ഞങ്ങളുടെ നാട്ടിൽ കാട്ടുമാവിൽ ഉണ്ടാകുന്ന തീരെ ചെറിയ മാങ്ങ കാനമാങ്ങ എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല കറ  ഉണ്ടാവും, ശരീരഭാഗത്തു പറ്റിയാൽ പൊള്ളുകയും ചെയ്യും. പക്ഷെ നല്ല മധുരമായിരുന്നു)
ആലിപ്പഴ വീഴ്ച ആസ്വദിക്കാൻ നല്ലതുതന്നെ എങ്കിലും ഇതുമൂലം പലസ്ഥലങ്ങളിലും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 


പിന്നെയുള്ള ഓര്മ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ ആണ്..
ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി...
എന്നാലും എന്ത് കാരണത്താലാവും ആലിപ്പഴം എന്ന പേര് വന്നിട്ടുണ്ടാകുക.

Sunday, May 10, 2020

കശുമാവും ഞങ്ങളുടെ കുട്ടിക്കാലവും

കൊറോണ ഭീതിയിൽ ലോകം മുഴുവനും വീട്ടിനുള്ളിൽ ഇരിപ്പാണ്. ആകെയുള്ള ആശ്വാസം സോഷ്യൽ മീഡിയയും, വീട്ടിലേയ്ക്കുള്ള വീഡിയോ കോളുകളും..

ഇപ്പോൾ  വാട്സാപ്പിൽ ഈ ചിത്രങ്ങൾ കിട്ടിയപ്പോൾ പെട്ടെന്ന് മനസ്സ് ബാല്യകാലത്തിലേക്ക് പോയി. പൂത്ത കശുമാവും അതിന്റെ പ്രത്യേക സുഗന്ധവും എന്നും ഒരു നൊസ്റ്റാൾജിയ ആണ്.കുട്ടിക്കാലത്തേയ്ക്കു തിരികെ കൊണ്ടുപോകുന്ന നിറമുള്ള കുറെ ഓർമ്മകൾ.

വീട്ടിൽ കുറെയധികം കശുമാവുകൾ ഉണ്ടായിരുന്നു. നിറയെ ശിഖരങ്ങൾ ഉള്ള വളരെ എളുപ്പത്തിൽ ആർക്കും കയറാവുന്ന കുറെ മരങ്ങൾ. ഞങ്ങളുടെ നാട്ടിൽ കശുവണ്ടിക്ക്, കപ്പലണ്ടി എന്നാണ് പറഞ്ഞിരുന്നത്‌. എല്ലാവരും അങ്ങനെ ആണോ എന്നറിയില്ല. ചിലർ പറങ്കിയണ്ടി എന്നും...പക്ഷെ ഞങ്ങൾ കൂടുതലും കപ്പലണ്ടി എന്ന വാക്ക് ആണ് ഉപയോഗിച്ചിരുന്നത്.

                                               (Courtesy: Midhun)

കശുമാവുകൾ പൂവിട്ട് തുടങ്ങുന്നതു മുതൽ, എല്ലാ ദിവസവും ഉറക്കം ഉണർന്നാൽ ആദ്യപരിപാടി ഈ മരങ്ങളുടെ ചുറ്റിലും ഒരു കറക്കം ആയിരുന്നു. ഒരു പ്രത്യേക സുഗന്ധം ആയിരിക്കും ചുറ്റുപാടും. വൈകിട്ടു സ്കൂൾ വിട്ടുവന്നാലും കറക്കം ഇവിടൊക്കെ തന്നെ. അന്നത്തെ പ്രധാന വിനോദങ്ങളായിരുന്ന സാറ്റുകളി, കഞ്ഞിയും കറിയും, എല്ലാത്തിന്റെയും ലൊക്കേഷൻ ഈ കശുമാവുകളെ ചുറ്റിപ്പറ്റിയായിരുന്നു. കൂടാതെ ചാഞ്ഞു കിടക്കുന്ന കൊമ്പിൽ തൂങ്ങിയാടുക, ഇല്ലാത്ത കലാപരിപാടികൾ നന്നേ കുറവ്. എല്ലാ കുരുത്തക്കേടുകൾക്കും ഞങ്ങൾക്ക് കൂട്ടിന് ബിന്ദുവും രതീഷും ഉണ്ടാവും, അന്നത്തെ കളിക്കൂട്ടുകാർ...

മരം നിറയെ വിടർന്നതും വിടരാറായതും ആയ പൂക്കൾ ഉണ്ടാവും. മൊട്ടുകളും. മരച്ചുവട് നിറയെ കൊഴിഞ്ഞ പൂക്കളും. പൂക്കൾ മാറി കായ് പിടിച്ചു തുടങ്ങിയാൽ പിന്നെ പാവം അവരുടെ കാര്യം കട്ടപ്പൊക. മിക്ക കായ്കളും പാകമാവാറില്ല. ഓരോ സ്റ്റേജിലും അവ ഞങ്ങളുടെ വയറ്റിൽ എത്തിയിരിക്കും. കത്തിയും, കശുമാവിന്റെ കറ കയ്യിൽ പറ്റി പൊള്ളാതിരിക്കാനായി ന്യൂസ്‌പേപ്പറോ അല്ലെങ്കിൽ തുണിക്കഷണമോ കയ്യിൽ കാണും. കറ കയ്യിലാവാതെ, പച്ച കശുവണ്ടി രണ്ടായി പിളർന്ന്, പരിപ്പെടുത്തു കഴിക്കും, ഞാനാണ് മുറിക്കുക. (ചുറ്റും കശുവണ്ടി പരിപ്പ് കിട്ടുന്നതും കാത്ത് അനിയനും കുഞ്ഞനിയത്തിയും ഇരിപ്പുണ്ടാവും.) എന്നാലും കയ്യൊക്കെ മിക്കപ്പോളും പൊള്ളും. ചിലപ്പോൾ ചുണ്ടും. പിന്നെ പപ്പയുടെ കയ്യിൽ നിന്നും വഴക്ക് പേടിച്ചു വെളിച്ചെണ്ണ പ്രയോഗമായിരുന്നു. എന്നിരുന്നാലും പിഞ്ചു കശുവണ്ടിയുടെ രുചി ഒന്ന് വേറെ തന്നെ, ചുട്ട കശുവണ്ടിയുടേതും.

മരം കയറുവാനൊക്കെ അന്നേ ഞങ്ങൾ മിടുക്കരായിരുന്നെങ്കിലും ഒന്നോരണ്ടോ തവണ വീഴാതെ കഷ്ട്ടിച്ചു രക്ഷപെട്ടിട്ടുണ്ട്, കയ്യിലെയും കാലിലെയും തൊലി കുറെ പോയിട്ടുണ്ടെന്ന് മാത്രം. മരത്തിൽ നിറയെ ഉറുമ്പിൻ കൂടുള്ളതിനാൽ, അവരുടെ അതിഥിയെ നന്നായി സൽക്കരിച്ചതിന്റെ ഭാഗമായി ഒരുതവണ മുഖം മുഴുവൻ നീര് വച്ചു കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ വന്നതും കണ്ണിൽ കറവീണിട്ടു കണ്ണ് കാണാതാകും എന്ന് പേടിച്ചു നിലവിളക്കിനു മുൻപിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചതും വേറൊരു സുഖമുള്ള ഓർമ്മ 😁

                                                                                                  (Courtesy@Midhun)

                                      (Courtesy@Midhun)

ആയുസ്സുള്ള കുറച്ചു കശുമാങ്ങകൾ അപ്പോളേക്കും നല്ല ചുവപ്പ്, അല്ലെങ്കിൽ മഞ്ഞ നിറങ്ങളിൽ മൂത്തു പഴുത്തു പാകമായിട്ടുണ്ടാവും. അത് ഉപ്പും കൂട്ടി കഴിക്കൽ ആയിരുന്നു അടുത്ത പ്രധാന വിനോദം. വർഷങ്ങൾ കടന്നു പോയി. ഞങ്ങളുടെ കശുമാവിനും പ്രായമായി. കായ്‌ഫലവും ഇല്ലാതായി. ഇപ്പോൾ ഒരു കശുമാങ്ങ നേരിട്ട് കണ്ടിട്ട് തന്നെ ഒരുപാട് നാളായി. എന്നിരുന്നാലും ഒരു പാലക്കാടൻ ഗ്രാമത്തിൽ നിന്നും ഇപ്പോൾ ഈ ഫോട്ടോ കിട്ടിയപ്പോൾ എന്തോ ഒരു ഭയങ്കര സന്തോഷം...
(പഠിക്കാതെ മടിപിടിച്ചിരുന്ന ഒരു ദിവസം, സ്കൂളിൽ പോകാൻ ഭയങ്കര മടി, ഞാൻ വയ്യായ്ക അഭിനയിച്ചു കിടന്നു, കൂട്ടുകാർ വിളിക്കാൻ വന്നപ്പോൾ പപ്പ -"അവൾക്കു തീരെ വയ്യ, അല്ലെങ്കിൽ രാവിലെ കപ്പലണ്ടി പെറുക്കാൻ പോയേനെ"


                                                      Courtesy@Tara 
നൊസ്റ്റാൾജിയ - പഴയ ഓർമയിൽ വീണ്ടും കപ്പലണ്ടി പൂളുന്ന എന്റെ സഹോദരൻ