Sunday, May 10, 2020

കശുമാവും ഞങ്ങളുടെ കുട്ടിക്കാലവും

കൊറോണ ഭീതിയിൽ ലോകം മുഴുവനും വീട്ടിനുള്ളിൽ ഇരിപ്പാണ്. ആകെയുള്ള ആശ്വാസം സോഷ്യൽ മീഡിയയും, വീട്ടിലേയ്ക്കുള്ള വീഡിയോ കോളുകളും..

ഇപ്പോൾ  വാട്സാപ്പിൽ ഈ ചിത്രങ്ങൾ കിട്ടിയപ്പോൾ പെട്ടെന്ന് മനസ്സ് ബാല്യകാലത്തിലേക്ക് പോയി. പൂത്ത കശുമാവും അതിന്റെ പ്രത്യേക സുഗന്ധവും എന്നും ഒരു നൊസ്റ്റാൾജിയ ആണ്.കുട്ടിക്കാലത്തേയ്ക്കു തിരികെ കൊണ്ടുപോകുന്ന നിറമുള്ള കുറെ ഓർമ്മകൾ.

വീട്ടിൽ കുറെയധികം കശുമാവുകൾ ഉണ്ടായിരുന്നു. നിറയെ ശിഖരങ്ങൾ ഉള്ള വളരെ എളുപ്പത്തിൽ ആർക്കും കയറാവുന്ന കുറെ മരങ്ങൾ. ഞങ്ങളുടെ നാട്ടിൽ കശുവണ്ടിക്ക്, കപ്പലണ്ടി എന്നാണ് പറഞ്ഞിരുന്നത്‌. എല്ലാവരും അങ്ങനെ ആണോ എന്നറിയില്ല. ചിലർ പറങ്കിയണ്ടി എന്നും...പക്ഷെ ഞങ്ങൾ കൂടുതലും കപ്പലണ്ടി എന്ന വാക്ക് ആണ് ഉപയോഗിച്ചിരുന്നത്.

                                               (Courtesy: Midhun)

കശുമാവുകൾ പൂവിട്ട് തുടങ്ങുന്നതു മുതൽ, എല്ലാ ദിവസവും ഉറക്കം ഉണർന്നാൽ ആദ്യപരിപാടി ഈ മരങ്ങളുടെ ചുറ്റിലും ഒരു കറക്കം ആയിരുന്നു. ഒരു പ്രത്യേക സുഗന്ധം ആയിരിക്കും ചുറ്റുപാടും. വൈകിട്ടു സ്കൂൾ വിട്ടുവന്നാലും കറക്കം ഇവിടൊക്കെ തന്നെ. അന്നത്തെ പ്രധാന വിനോദങ്ങളായിരുന്ന സാറ്റുകളി, കഞ്ഞിയും കറിയും, എല്ലാത്തിന്റെയും ലൊക്കേഷൻ ഈ കശുമാവുകളെ ചുറ്റിപ്പറ്റിയായിരുന്നു. കൂടാതെ ചാഞ്ഞു കിടക്കുന്ന കൊമ്പിൽ തൂങ്ങിയാടുക, ഇല്ലാത്ത കലാപരിപാടികൾ നന്നേ കുറവ്. എല്ലാ കുരുത്തക്കേടുകൾക്കും ഞങ്ങൾക്ക് കൂട്ടിന് ബിന്ദുവും രതീഷും ഉണ്ടാവും, അന്നത്തെ കളിക്കൂട്ടുകാർ...

മരം നിറയെ വിടർന്നതും വിടരാറായതും ആയ പൂക്കൾ ഉണ്ടാവും. മൊട്ടുകളും. മരച്ചുവട് നിറയെ കൊഴിഞ്ഞ പൂക്കളും. പൂക്കൾ മാറി കായ് പിടിച്ചു തുടങ്ങിയാൽ പിന്നെ പാവം അവരുടെ കാര്യം കട്ടപ്പൊക. മിക്ക കായ്കളും പാകമാവാറില്ല. ഓരോ സ്റ്റേജിലും അവ ഞങ്ങളുടെ വയറ്റിൽ എത്തിയിരിക്കും. കത്തിയും, കശുമാവിന്റെ കറ കയ്യിൽ പറ്റി പൊള്ളാതിരിക്കാനായി ന്യൂസ്‌പേപ്പറോ അല്ലെങ്കിൽ തുണിക്കഷണമോ കയ്യിൽ കാണും. കറ കയ്യിലാവാതെ, പച്ച കശുവണ്ടി രണ്ടായി പിളർന്ന്, പരിപ്പെടുത്തു കഴിക്കും, ഞാനാണ് മുറിക്കുക. (ചുറ്റും കശുവണ്ടി പരിപ്പ് കിട്ടുന്നതും കാത്ത് അനിയനും കുഞ്ഞനിയത്തിയും ഇരിപ്പുണ്ടാവും.) എന്നാലും കയ്യൊക്കെ മിക്കപ്പോളും പൊള്ളും. ചിലപ്പോൾ ചുണ്ടും. പിന്നെ പപ്പയുടെ കയ്യിൽ നിന്നും വഴക്ക് പേടിച്ചു വെളിച്ചെണ്ണ പ്രയോഗമായിരുന്നു. എന്നിരുന്നാലും പിഞ്ചു കശുവണ്ടിയുടെ രുചി ഒന്ന് വേറെ തന്നെ, ചുട്ട കശുവണ്ടിയുടേതും.

മരം കയറുവാനൊക്കെ അന്നേ ഞങ്ങൾ മിടുക്കരായിരുന്നെങ്കിലും ഒന്നോരണ്ടോ തവണ വീഴാതെ കഷ്ട്ടിച്ചു രക്ഷപെട്ടിട്ടുണ്ട്, കയ്യിലെയും കാലിലെയും തൊലി കുറെ പോയിട്ടുണ്ടെന്ന് മാത്രം. മരത്തിൽ നിറയെ ഉറുമ്പിൻ കൂടുള്ളതിനാൽ, അവരുടെ അതിഥിയെ നന്നായി സൽക്കരിച്ചതിന്റെ ഭാഗമായി ഒരുതവണ മുഖം മുഴുവൻ നീര് വച്ചു കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ വന്നതും കണ്ണിൽ കറവീണിട്ടു കണ്ണ് കാണാതാകും എന്ന് പേടിച്ചു നിലവിളക്കിനു മുൻപിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചതും വേറൊരു സുഖമുള്ള ഓർമ്മ 😁

                                                                                                  (Courtesy@Midhun)

                                      (Courtesy@Midhun)

ആയുസ്സുള്ള കുറച്ചു കശുമാങ്ങകൾ അപ്പോളേക്കും നല്ല ചുവപ്പ്, അല്ലെങ്കിൽ മഞ്ഞ നിറങ്ങളിൽ മൂത്തു പഴുത്തു പാകമായിട്ടുണ്ടാവും. അത് ഉപ്പും കൂട്ടി കഴിക്കൽ ആയിരുന്നു അടുത്ത പ്രധാന വിനോദം. വർഷങ്ങൾ കടന്നു പോയി. ഞങ്ങളുടെ കശുമാവിനും പ്രായമായി. കായ്‌ഫലവും ഇല്ലാതായി. ഇപ്പോൾ ഒരു കശുമാങ്ങ നേരിട്ട് കണ്ടിട്ട് തന്നെ ഒരുപാട് നാളായി. എന്നിരുന്നാലും ഒരു പാലക്കാടൻ ഗ്രാമത്തിൽ നിന്നും ഇപ്പോൾ ഈ ഫോട്ടോ കിട്ടിയപ്പോൾ എന്തോ ഒരു ഭയങ്കര സന്തോഷം...
(പഠിക്കാതെ മടിപിടിച്ചിരുന്ന ഒരു ദിവസം, സ്കൂളിൽ പോകാൻ ഭയങ്കര മടി, ഞാൻ വയ്യായ്ക അഭിനയിച്ചു കിടന്നു, കൂട്ടുകാർ വിളിക്കാൻ വന്നപ്പോൾ പപ്പ -"അവൾക്കു തീരെ വയ്യ, അല്ലെങ്കിൽ രാവിലെ കപ്പലണ്ടി പെറുക്കാൻ പോയേനെ"


                                                      Courtesy@Tara 
നൊസ്റ്റാൾജിയ - പഴയ ഓർമയിൽ വീണ്ടും കപ്പലണ്ടി പൂളുന്ന എന്റെ സഹോദരൻ 

No comments: